Sunday, March 15, 2015

അമ്മായിഅമ്മ --ഓര്‍മ്മകള്‍

ഓരോ ഉരുളയും വായിൽ വച്ചപ്പോൾ 
അമ്മ എന്നെ തന്നെ നോക്കി ഇരുന്നു
എന്താ നോക്കുന്നത്, ഞാൻ ചോദിച്ചു,
അത് യാത്രാമൊഴി ആണെന്ന് ഞാൻ അറിഞ്ഞില്ല
അതോ അമ്മ മറ്റു മക്കളെ തിരഞ്ഞതോ
അതും അറിയില്ല
മരണത്തിന്റെ തണുപ്പ് എന്ന്  വായിച്ചിട്ടുള്ളത് അല്ലാതെ
ഇത്രേം അടുത്ത് മരണം ഞാൻ അറിഞ്ഞിട്ടില്ല 
അമ്മ മറ്റൊരു ലോകത്തേക്കുള്ള പ്രയാണം തുടങ്ങിയപ്പോഴും,
ഞാൻ പറഞ്ഞു കൊണ്ടിരുന്നു, എണീക്ക്‌, അകത്തു പോകാം എന്ന്
എന്റെ പുലമ്പൽ കേട്ട് കൊണ്ടാണ് അമ്മ പോയത്
അതിനു ശേഷം ഉള്ള ആ ശൂന്യത ......
ഒറ്റയ്ക്ക് ആകുന്ന സമയത്ത് നമ്മൾ എത്ര മാത്രം കലഹിച്ചു,
അതൊക്കെ വെറും തമാശ ആയിരുന്നു,
അത് കഴിഞ്ഞു സ്നേഹം എന്നും കൂടിയതെ ഉള്ളൂ
വീട്ടില് പോകാൻ തുടങ്ങുമ്പോൾ അമ്മ
പിന്നോക്കം വലിക്കുന്നത്
ഏകാന്തതയെ ഭയന്നതു കൊണ്ടാണെന്ന് അറിയാൻ വൈകി.
കറുപ്പ് നിറം അമ്മയെ എന്നും ഭയപ്പെടുത്തിയിട്ടുണ്ട്‌
മറ്റുള്ളവരോട് ഇവൾ എന്റെ മരുമകൾ അല്ല,
മകൾ തന്നെ എന്ന് അമ്മ എത്ര തവണ പറഞ്ഞു
ഞാൻ പുറത്ത് പോകുമ്പോൾ ഇടുന്ന വസ്ത്രം വരെ
അമ്മയാണ് തിരഞ്ഞെടുക്കാറ്
ആ കാര്യങ്ങളിൽ അമ്മ എന്നേക്കാൾ വളരെ പുതുമ ആഗ്രഹിച്ചു
വേഷവിധാനത്തിലെ എന്റെ അശ്രദ്ധയെ 
എന്നും എതിര്ത്തിട്ടെ ഉള്ളു അമ്മ
ഇതൊക്കെ വെറും ഭംഗി വാക്കു അല്ലെ
 എന്ന് ഞാൻ സംശയിച്ചിട്ടുണ്ട്
ഇന്നും എന്റെ സ്വപ്നങ്ങളിൽ വന്നു നിറഞ്ഞു
 അതൊക്കെ ഹൃദയം തട്ടി പറഞ്ഞത്
തന്നെ എന്ന് അമ്മ കാണിച്ചു തരുന്നു
`കല്ലിനുള്ളിലെ തേൻ തുള്ളിയായ്‌ ' 
എന്നെ പൊതിഞ്ഞു നിന്ന
`പറയാതെ പറഞ്ഞു പോയ' 
ആ സ്നേഹ സാന്നിധ്യത്തെ
നേരാം വണ്ണം മനസിലാക്കാതെ പോയി ഞാൻ,
ഇന്നെനിക്ക് മാപ്പ് ചോദിയ്ക്കാൻ മാത്രമേ ആകുന്നുള്ളൂ ...

No comments: