Thursday, March 12, 2015

തിരിച്ചു വരവ്


വളവു  തിരിഞ്ഞപ്പോൾ  മാധവൻ പുറത്തേക്കു  നോക്കി.

  പെട്ടിക്കടകളുടെ  സ്ഥാനത്ത് പുതിയ  ചായം  തേച്ച  കടകൾ . പണ്ട്  ഇവിടെ  നിറയെ   ഉപ്പിലിട്ട  മാങ്ങയും , നെല്ലിക്കയും , ലോലോലിക്കയും വില്കുന്ന സാധാരണക്കാർ ആയിരുന്നു. ഉച്ചക്ക്  അവയ്ക്ക്  ചുറ്റും  കറങ്ങി  നടക്കുന്നത് . ഹെഡ്  മാസ്റ്റർടെ  ചൂരൽ  പുറത്തു  പതിച്ചത്  എല്ലാം  ഇന്നലെ  കഴിഞ്ഞ  പോലെ  തോന്നുന്നു . വെറുതെ  പുറത്തു  കൈ  ഓടിച്ചു പോയി.  സ്വയംചിരിച്ചപ്പോൾ കൃഷ്ണ  ചോദിച്ചു. ഉം  എന്താ  ആകെ ഒരു  സന്തോഷം.

ഇവനെ  എനിക്ക്  ഒരിക്കലും  മനസിലാകാതെ . എവിടെ  പോയാലും ദൂര  യാത്ര  ആണേൽ   പ്രത്യേകിച്ചും --   ഇവനാണ്  എനിക്ക്  കൂട്ട് .
മനസു  വീണ്ടും  പിന്നോട്ടാണല്ലോ.
    മഴക്കാലത്ത്‌   നിറഞ്ഞു  കവിയുന്ന  ചാനൽ  ഉണങ്ങി  വരണ്ടു  കിടക്കുന്നു . വണ്ടി  ഒന്ന്  കൂടി  മുന്നോട്ടു  പോയപ്പോൾ  സ്കൂൾ  മാനേജരുടെ    വീട് .  വെളുത്തു തുടുത്ത് ആപ്പിൾ  പോലെ  ഉള്ള  അവിടുത്തെ  ആൾക്കാരെ  കാണാൻ  വല്ലാതെ  കൊതിച്ചിട്ടുണ്ട് .
തൊടിയിലെ  മരങ്ങളുടെ  എണ്ണം  കുറഞ്ഞിട്ടുണ്ട് . തെങ്ങുകൾ മഞ്ഞളിച്ചു  നില്ക്കുന്നു .
എന്റെ  മനസ്  അറിഞ്ഞിട്ടോ  എന്തോ  കൃഷ്ണ വളരെ  പതുക്കെ  ആണ്  ഡ്രൈവ്  ചെയ്യുന്നത് . കമുകിൻ  തോട്ടത്തിൽ  എത്തിയപ്പോൾ  അവയൊക്കെ    കൂട്  ഒഴിഞ്ഞു  പോയിരിക്കുന്നു .

പണ്ട് ഇ വിടെ ഒരു മരത്തിൽ നിന്ന് പറന്നു മറ്റൊരു മരത്തിലേക്ക് കയറുന്ന വാസു പിന്നെ ഭാര്യ ജാനു എല്ലാപേരും  ഇപ്പോൾ എവിടെ ആയിരിക്കും.....

   സ്വർണ  നിറത്തിൽ വിളഞ്ഞു  നിന്നിരുന്ന  പാടത്തു  ഇപ്പോൾ  വാഴ  വച്ചിരിക്കുന്നു . പാടം കഴിഞ്ഞപ്പോൾ  ഭദ്രകാളി ക്ഷേത്രം. അന്ന്  ഇവിടെ  ഉടുക്ക്  കൊട്ടി യിരുന്ന  ശങ്കരൻ  പാണനാർ  ഇന്ന്  കാണുമോ?? എന്നും  അമ്പല  നടയിൽ  തൊഴുതു  അവിടുത്തെ  പായസം  കഴിച്ചു  ക്ലാസ്സിൽ  എത്തുമായിരുന്നത് .

എല്ലാ  വേനലവധിക്കും  നടക്കുന്ന  ഉത്സവം നാടകം  കണ്ടു  പിറ്റേ  ദിവസം   ക്ലാസ്സിൽ  ചെന്ന്  ഉറക്കം  തൂങ്ങി ഇരിക്കും. എല്ലാം  സിനിമയിലെ  പോലെ  കണ്മുന്നിൽ.
    
പിന്നെ  കോളേജിൽ  പഠിക്കുമ്പോൾ  അമ്മൂട്ടിയെ    കാണാൻ  മാത്രമായി  നടത്തുന്ന  ക്ഷേത്ര  ദര്ശനം . അപ്പോഴേക്കും  നിരീശ്വര  വാദം തലയ്ക്കു പിടിച്ചു തുടങ്ങിയിരുന്നു.

     ഈ അപ്പേട്ടന് ഒരു സ്നേഹവും ഇല്ല. അവൾ പരിഭവിച്ചപ്പോൾ താൻ മനസ്സിൽ പറയുക ആയിരുന്നു, അവിടുത്തെ ഭക്ഷണം കഴിച്ചു, അവർ തന്ന ഉടുപ്പ് ഇട്ടു വളര്ന്ന തനിക്കു ഇങ്ങനെ  ഒരു അത്യാഗ്രഹം പാടില്ലാത്തതാണ്. എപ്പോഴെങ്കിലും അറിയാതെ അത് പുറത്തു ചാടിയാൽ ...ഇപ്പോൾ ഏതു നേരത്തും അവിടെ ചെല്ലാൻ ഉള്ള സ്വാതന്ത്ര്യം  ഉണ്ട് അതും നഷ്ടമാകും.
 ``അപ്പു നല്ല കുട്ടിയാ അവൻ കുറുമ്പ് ഒന്നും കാട്ടില്ല" എന്ന അവിടുത്തെ അമ്മയുടെ വിശ്വാസം അത് തകര്ക്കാൻ തോന്നിയില്ല. അല്ലെങ്കിലും ഒരിക്കലും ആരുടെയും വിശ്വാസം തകർക്കാൻ തനിക്കു ആകുമായിരുന്നില്ലല്ലോ.  

    പിന്നെ   ഒരിടത്തും   എത്തി  ചേരാതെ നടന്ന നാളുകളിൽ അമ്മയുടെ കത്ത് വന്നു--അമ്മുട്ടിക്കു കല്യാണം ആയി--നീ വരില്ലേ. ആദ്യം കണ്ണിൽ ഇരുട്ട് കയറും പോലെ ആണ് തോന്നിയത്. പിന്നെ പതിയെ ആ യാഥാർഥ്യം അംഗീകരിക്കേണ്ടി വന്നു.

എങ്കിലും ഇന്നും ആ മുഖം ഓർത്താൽ  ഉളളിൽ എന്തോ  പൊട്ടി തകരുന്ന വേദന ആണ്. ഇരുപത്തി അഞ്ചു വര്ഷത്തിനു ശേഷം കഴിഞ്ഞ വർഷം വീണ്ടും കണ്ടപ്പോൾ പതിവ് പോലെ അമ്പലമുറ്റത്ത്‌ വച്ച് ആ ഇലക്കുറി യുടെ തണുപ്പ് നെറുകയിൽ ഏറ്റുവാങ്ങിയപ്പോൾ ഓർത്തു --കാലത്തിനു ഈ കുട്ടിയുടെ രൂപത്തിലോ, ഭാവത്തിലോ ഒരു മാറ്റവും വരുത്താൻ കഴിഞ്ഞില്ലല്ലോ എന്ന്.

ശ്രീ  ദേവിയോട്  എല്ലാം  പറഞ്ഞിട്ടുണ്ട് . അടുത്ത  ജന്മത്തിൽ  നിങ്ങൾ  ഒന്നിക്കും  മാധവേട്ട  എന്നാണ്  അവൾ  എന്നെ  സമാധാനിപ്പിച്ചത് --ആ പാവം എന്നും അങ്ങനെ ആണ്--തന്നോടൊപ്പം കരയാനും ചിരിക്കാനും മാത്രേ അറിയൂ. ആദ്യമൊക്കെ വിചാരിച്ചിട്ടുണ്ട് ദേവി ഒന്ന് വഴക്കിട്ടെങ്കിൽ. ഒന്ന് പരിഭവിച്ചെങ്കിൽ എന്ന്. ഇപ്പോൾ അറിയാം അയാൾ ജീവിതത്തിൽ വന്നതാണ്‌ തന്റെ വിജയങ്ങൾക്ക് തിളക്കം കൂട്ടിയത് എന്ന്.
ദൂരയാത്രയിൽ   ഒരു  ഉറക്കം  പതിവുള്ളതാ. പക്ഷെ  ഇന്ന്  കണ്ണുകൾക്ക്  പതിനഞ്ചിന്റെ  തിളക്കം .

        പ്രൈമറി  സ്കൂളിനു  മുന്നിലെ  നെല്ലി  മരം  വളര്ന്നു   മാനം മുട്ടി  നില്ക്കുന്നു . പണ്ട്   കൂട്ടുകാരുടെ   കൂടെ  നെല്ലിക്ക  പെറുക്കാൻ  കൂടുന്നത്. ഒരു ദിവസം അണ്ണാരക്കണ്ണൻ കയറുന്ന പോലെ  അങ്ങ് മുകളിൽ  വരെ കയറി താഴേക്ക് നോക്കിയപ്പോൾ  താഴെ ആരും ഇല്ല. അന്ന് ഒരു പിരിയേഡ് ക്ലാസിനു പുറത്തു നിർത്തി. രാധാ കൃഷ്ണൻ മാഷ്. പിന്നെ അമ്മയെ വിളിച്ചു കൊണ്ട് വരേണ്ടി വന്നു ക്ലാസിൽ കയറ്റാൻ. 

ഹൈ സ്കൂളിനു  മുന്നില്  വലിയ  അക്ഷരത്തിൽ  എഴുതി  വച്ചിരിക്കുന്നു--പ്ലാറ്റിനം     ജുബിലീ  ആഘോഷവും  ഉദ്ഘാടകന്റെ  വിവരണവും . വിദ്യാഭ്യാസ ഡയറക്ടർ-------അവിടെ എത്തി ചേരാൻ പെട്ട പാടുകൾ. ജൂനിയർ ലെക്ചർ ആയി എത്തിയ തനിക്കു ഭാര്യയുടെ ആഭരണം  തന്ന ആ നല്ല മനുഷ്യൻ--വേണു മാഷ്. എന്നും അദ്ദേഹം ദൈവത്തെ പ്പോലെ ആണ്.

       ഈ സ്വീകരണം  കാണാൻ  ഏറ്റവും  ആഗ്രഹം  അമ്മക്ക്  ആയിരുന്നു. സ്വന്തം നാട്ടിൽ അഭിമാനത്തോടെ ഒന്ന് കൂടി വരാൻ.  പെട്ടെന്ന്  വന്ന  ഒരു  ദേഹ അസ്വാസ്ഥ്യം കാരണം  അവസാനം  നിമിഷം  യാത്ര  മാറ്റി  വക്കുക  ആയിരുന്നു. അല്ലെങ്കിലും  അമ്മ  ആയിരുന്നല്ലോ  എനിക്ക്  എന്നും  കൂട്ട്  ഉണ്ടായിരുന്നത്. അയൽ   വീട്ടില്  പണിക്കു  പോയി  കിട്ടുന്ന  ചില്ലറ  കൊണ്ട്  മകനെ  പഠിപ്പിക്കാൻ    അമ്മ എത്ര കഷ്ടപ്പെട്ടു. ഒന്നും   ഒരിക്കലും  മറക്കാൻ പറ്റാതെ .

    പിരിഞ്ഞു  പോയ  അധ്യാപകരെ ആദരിക്കലും  ഉണ്ടെന്നു  ആണ് സംഘാടകർ പറഞ്ഞത്.... പണ്ട്  ഫീസ്  അടക്കാത്തതിനു ക്ലാസ്സിൽ  നിന്ന്  പുറത്താക്കിയ   രാധാകൃഷ്ണൻ  മാഷ്, അന്ന് ഫീസ്  അടച്ചു  തന്റെ  കണ്ണീർ  തുടച്ചു  ക്ലാസ്സിൽ  തിരികെ  കൊണ്ടിരുത്തി പിന്നെ  എന്നും  താങ്ങായി  നിന്ന  മഹാദേവൻ  മാഷ് , ഭാര്യ  വസുമതി  ടീച്ചർ. എല്ലാപേരെയും  വീണ്ടും  കാണുകയാണ് .
   മനസേ  നീ  ഒന്നും  ഓർക്കരുത്. ഒന്നും  സംഭവിച്ചിട്ടില്ല  എന്ന്  അഭിനയിക്കാൻ  നിനക്ക്  പറ്റണം. മാധവൻ   മനസിനെ  ശാസിച്ചു .

    ആദ്യം  പൊന്നാട  അണിയിക്കേണ്ടത്   ഷീല  ടീച്ചറിനെ  ആയിരുന്നു. പണ്ട്  അതിഥികൾക്ക് പൂവ്  കൊടുക്കാൻ  നേരം വേഷം മങ്ങിപ്പോയി എന്ന് പറഞ്ഞു ടീച്ചർ തന്നെ മാറ്റി നിറുത്തിയത് ഇന്നലെ എന്ന പോലെ. അന്ന്  തന്റെ  കുഞ്ഞു  മനസ്  നൊന്തത്  ആരും  അറിഞ്ഞില്ല. ഇന്ന്  ആ  നാവുകൾ  തന്നെ  പുകഴ്ത്തുന്നു . പക്ഷെ  അതൊന്നും  അന്നത്തെ  മുറിവ്  ഉണക്കാൻ  പാകം  ആകില്ല ടീച്ചറെ. അയാൾ വിചാരിച്ചു.

മഹാദേവൻ മാഷിനെ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു. പക്ഷെ മുഖത്തെ  സോഡാ ക്കുപ്പി കണ്ണട  സഹായിച്ചു. എങ്കിലും ആ കാലിൽ നമസ്കരിച്ചപ്പോൾ രണ്ടു തുള്ളി അറിയാതെ പുറത്തു ചാടിപ്പോയി.

പൊന്നാട  സമർപ്പണം   കഴിഞ്ഞു  യുനിഫോം   വിതരണം. അതിന്റെ ചെലവ് ഏറ്റെടുത്തപ്പോൾ  വർഷങ്ങളായി  തന്നെ പിന്തുടരുന്ന രണ്ടു  കണ്ണുകൾ  ആയിരുന്നു  മുന്നിൽ.
   വർഷ അവസാന  പരീക്ഷ  കഴിഞ്ഞു  നിൽക്കുമ്പോൾ….  വേനൽ  മഴ നനഞ്ഞു വന്ന  ആ  കുട്ടി .
``എനിക്ക്  ഒരു കുപ്പായം തരാമോ’’.
`` ഇല്ലല്ലോ''--   എന്ന്  പറഞ്ഞപ്പോൾ തന്റെയും കണ്ണ്  നിറഞ്ഞു പോയി .

പിന്നെ  കൂടെക്കൂടെ  ദയനീയമായ ആ  രണ്ടു കണ്ണുകൾ  തന്നെ  അലട്ടി യിട്ടുണ്ട്.
മറുപടി പ്രസംഗ തിനായി---വാക്കു കൾക്ക് ഇടർച്ച വരാതിരിക്കാൻ--- ഒരുപാടു ശ്രമിക്കേണ്ടി വന്നു. എല്ലാവരുമായും  ``സ്നേഹം'' പങ്കു വച്ച് അവിടുന്ന് പിരിയുമ്പോൾ, സമയം പതിനൊന്ന് മണി....

``നാളെ കണ്ണൂര് വേറൊരു പരിപാടി ഉണ്ട്''   കൃഷ്ണ.

തന്റെ ശ്രദ്ധ മാറ്റാനുള്ള കൂട്ടുകാരന്റെ ശ്രമം.

No comments: