Monday, April 27, 2015

തലയണമന്ത്രം



കാപ്പി കുടിച്ച പാത്രങ്ങള്‍ കഴുകി വച്ച് ഓലയും മടലും തൊണ്ടും ആയി ഗുസ്തി പിടിക്കുമ്പോള്‍ ആണ് അശരീരി കേട്ടത്.
എന്താ മോളെ രാവിലെ തുടങ്ങിയോ?
ഇക്കാലത്തും അശരീരി ഉണ്ടാകുമോ? അവള്‍ ചുറ്റും നോക്കി. ആരെയും കാണുന്നില്ല. ഗേറ്റ് അടഞ്ഞു കിടക്കുക ആണ്. പിന്നെ ഈ ശബ്ദം. അന്വേഷണം കഴിഞ്ഞു വന്നപ്പോള്‍ അടുപ്പിലെ തീയ് കെട്ടു.
കുഴലൂത്തുകാരനെപ്പോലെ അടുപ്പിലേക്ക് കമിഴ്ന്നു കിടന്ന് വീണ്ടും ഊത്ത് തുടങ്ങി.
പെട്ടെന്നാണ് കുറച്ചു വിറകു കഷണങ്ങള്‍ കാലിനടുത്തു വന്നു വീണത്. ഇപ്പോള്‍ കള്ളനെ പിടി കിട്ടി.
വന്നിട്ട് ഒരാഴ്ചയേ ആയിട്ടുള്ളൂ. ആരെയും പരിചയപ്പെടാന്‍ സമയം കിട്ടിയില്ല. അവള്‍ ക്ഷമാപണം നടത്തി.
എനിക്കറിയാം. മതിലിനു മുകളില്‍ നിന്ന് അമ്മിണി ചേച്ചി ചിരിച്ചു.
അമ്മായി എവിടെ?
താഴെ പോയി.
ഇങ്ങനെ തന്നെ കരുണ ഇല്ലാത്ത കൂട്ടങ്ങളാണ്. അല്ലെങ്കില്‍ ഒരാഴ്ച ആകും മുന്പേ ഒറ്റയ്ക്ക് ആക്കിയിട്ടു പോകുമോ?
അവള്‍ വെറുതേ ചിരിച്ചു.
ഈ ചിരി കൊണ്ടൊന്നും കാര്യമില്ല. ഇവിടെ ആര്ക്കും വേണ്ടാത്ത സാധനം ആണ് അത്.
അപ്പോഴും അവള്‍ ചിരിച്ചു.
ഭാഗ്യം മീന്‍കാരന്റെ രൂപത്തില്‍ അവതരിച്ചു.
അമ്മിണി ചേച്ചി മീന്‍കാരന്റെ പുറകേ കൂടി.
ഒറ്റയ്ക്ക് ആയപ്പോള്‍ അവള്ക്കു തോന്നി. ശരിയാണ് പറഞ്ഞത്. പഠിപ്പ് കഴിഞ്ഞു ഉടനെ നടന്ന കല്യാണം ആണ്.
`വീട്ടു പണി കഷ്ടിച്ചേ അറിയൂ. രണ്ടില്‍ കൂടുതല്‍ ആള്ക്കാര്ക്ക് ചായ കൂട്ടാന്‍ അറിയില്ല’. അച്ഛന്‍ ആദ്യമേ ജാമ്യമെടുത്തു.
അതൊക്കെ ശരി ആകും ഇവിടുത്തെ അച്ഛന്‍ പറഞ്ഞപ്പോള്‍ ഒരു പഠന കളരി തന്നെ മുന്നില്‍ ഇട്ടു തരും എന്ന് കരുതിയില്ല.
വീട്ടില്‍ നിന്ന് അച്ഛന്‍ വന്നപ്പോള്‍ അവള്ക്കു എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു, അച്ഛന്‍ ചായ കുടിച്ചു സുഖമാണോ എന്ന് ചോദിച്ചു മടങ്ങി.
പിന്നീട് അമ്മിണി ചേച്ചി വരുമ്പോള്‍ അവള്‍ കിണറില്‍ നിന്ന് വെള്ളം കോരുക ആണ്.
എന്റെ മോളെ ആലോചിച്ചതാ. ഞങ്ങള്‍ നടത്തിയില്ല. അന്പതു പവനും ഒരു വീടും കൊടുത്ത് നേടിയതാ മരുമകനെ--പട്ടാളക്കാരന്‍ ആണ്. എങ്കിലെന്താ അവന്‍ അവള് പറയുന്നതേ കേള്ക്കൂ. ചേച്ചി അഭിമാനത്തോടെ പറഞ്ഞു.
തുണി കഴുകി തുടങ്ങിയപ്പോള്‍ ഫോണ്‍ വന്നത് കൊണ്ട് ചേച്ചി മുതലക്കണ്ണീര്‍ തുടച്ചു തിരികെ പ്പോയി.
കിണറു നില്ക്കുന്ന ഭാഗം വിറ്റ് വീട് പുതിക്കിപ്പണിയാന്‍ ആളെ തരപ്പെടുത്തി തരാമെന്നും പറഞ്ഞു ചേച്ചി പിന്നെയും പല തവണ അത് വഴി വന്നു.
അന്നൊക്കെ വരച്ച വരയില്‍ ഭര്ത്താതവിനെ നിറുത്താന്‍ കഴിയാത്ത അവളുടെ കഴിവ് കേട് ഓര്ത്തു ചേച്ചി പാശ്ചാത്തപിച്ചു മടങ്ങി.
ഇപ്പോള്‍.......
ചേച്ചിയുടെ മരുമകന്റെ ആഗ്രഹം ആണോ മകളുടെ നിര്ബ്ന്ധം ആണോ എന്ന് അറിയില്ല ജനിച്ചു വളര്ന്ന വീട് തന്നെ നഷ്ടമായിരിക്കുന്നു. മകന്റെ കൂടെ ആണ് ചേച്ചി.
ഇന്ന് അവള്‍ അമ്മിണി ചേച്ചിയെ കാണാന്‍ പോയി. ചേച്ചിയെ പരിചയപ്പെട്ടിട്ട് പത്തു വര്ഷം കഴിഞ്ഞിരിക്കുന്നു. മകനും മരുമകളും ജോലിക്കാര്‍ ആയതു കൊണ്ട് പുതിയ വീട്ടില്‍ ചേച്ചി ഒറ്റക്കാണ് പകല്‍ മുഴുവനും വീട്ടു ജോലിയും പ്രായത്തിന്റെ അവശതകളും വല്ലാതെ തളര്ത്തിയിട്ടുണ്ട് ആ ശരീരത്തെ. പണ്ട് തറവാട്ട്‌ അമ്മയായി ഓടി നടന്ന ചേച്ചിയെ ഓര്‍ത്തപ്പോള്‍ അവളുടെ കണ്ണ് നിറഞ്ഞു പോയി.
അവിടുന്ന് മടങ്ങുമ്പോള്‍ ഒരു കാര്യത്തില്‍ മാത്രം അവള്ക്കു് സംശയം തോന്നി. ഭര്ത്താവിനെ വരച്ച വരയില്‍ നിറുത്തുന്ന മകളെ ഓര്‍ത്ത് അഭിമാനിച്ചിരുന്ന ചേച്ചിക്ക് മരുമകളെ ഓര്ത്തു അഭിമാനിക്കാന്‍ ആകാത്തത് എന്തെന്ന്?

No comments: