Wednesday, May 27, 2015

വിനോദയാത്ര



വിനോദയാത്ര പോകുന്നവര്‍ ഓഫീസിലോട്ട്‌ വരാന്‍, ശങ്കരന്‍ പ്യൂണ്‍ ക്ലാസ്സില്‍ വന്നു പറഞ്ഞു.
അവള്‍ ഒന്ന് കൂടി തല നീട്ടി ബുക്കിലേക്ക്. അതിലെ വരികള്‍ എണ്ണി തിട്ടപ്പെടുത്താന്‍ എന്നപോലെ. വെറുതെ ഒന്ന് പാളി നോക്കി. വിരലില്‍ എണ്ണാവുന്നവര്‍ മാത്രം ചുറ്റും.
എവിടെയോ ഒരു കാര്‍മേഘം പെയ്യാന്‍ കാത്തു നില്ക്കുന്നോ.
വേണ്ട ഒന്നും ആലോചിക്കണ്ട. ആ അക്ഷരക്കൂട്ടത്തില്‍ എത്ര a,b,c ഉണ്ടെന്നു എണ്ണി ഒരിടത്ത് എഴുതി വച്ചു.
ക്ലാസ്സില്‍ സംസാരിക്കുന്ന വരെ നോക്കിക്കോളാന്‍ പറഞ്ഞു ക്ലാസ് ടീച്ചറും ഇറങ്ങി നടന്നു.
പിന്നെ അവിടെയും ഇവിടെയും മൂന്നോ നാലോ പേര്‍ ഇരുന്നു സംസാരിക്കാന്‍ പോകല്ലേ. ആരോടോക്കോയോ ദേഷ്യം തോന്നി.
മുന്പ് ഞായറാഴ്ച എങ്കിലും അമ്മയോട് എന്തെങ്കിലും പറയാന്‍ പറ്റുമായിരുന്നു. ഇപ്പോള്‍ എപ്പോഴും അടുപ്പിനു മുന്നില്‍ ചുട്ടു പൊള്ളുന്ന ആ വിറകു കൊള്ളി പോലെ ആയി അമ്മയും. പണ്ടത്തെ ആ തണുത്ത വിരലുകള്ക്ക് പകരം കൈകള്ക്ക് ചിരട്ടയുടെ പൊള്ളുന്ന ചൂട്. സമയത്തിന് ഭക്ഷണംപോലും കഴിക്കാന്‍ പറ്റാതെ. കണ്ണുകള്‍ കുഴിയില്‍ ചാടി, ഒരു കോലം ആയിരിക്കുന്നു.
ബഹളം അടുത്ത് വരുന്നുണ്ട്. നാളെ യാത്ര പോകുന്ന ഉത്സാഹത്തിലാണ് എല്ലാവരും. എങ്ങോട്ടെങ്കിലും ഓടിപ്പോയാലോ.
ദൈവം കുറച്ചു പേര്ക്ക് മാത്രം ഇങ്ങനെ സന്തോഷം കൊടുക്കുന്നതു എന്ത് കൊണ്ടാകും. ആലോചിച്ചപ്പോള്‍ പേമാരി പെയ്യാന്‍ തുടങ്ങുന്ന പോലെ.
അപ്പോള്‍ ആണ് അവള്‍ കണ്ടത് അച്ചടി മഷി പുരണ്ടിരിക്കുന്ന `g’. സാധാരണ എഴുതുന്നതു പോലെ അല്ല.
വീണ്ടും ക്ലാസ്സ്‌ തുടങ്ങിയപ്പോള്‍ അച്ചടിച്ച `g’ എഴുതാന്‍ അവള്‍ പഠിച്ചു കഴിഞ്ഞു. കുറെ വരികള്‍. എല്ലാത്തിലും ‘g’ വരുന്നവ. `mother’. ഒരു തല ക്കെട്ടും. ഒന്ന് കൂടി വായിച്ചപ്പോള്‍ അതിനു ഒരു കവിതയുടെ മുഖം ഉള്ള പോലെ.
ഒരു ചോക്ക് തൊട്ടു തൊട്ടില്ല എന്ന പോലെ കടന്നു പോയി. അപ്പുറത്തിരുന്ന ആളിനെ തേടി വന്നതായിരുന്നു അവന്‍. വേഗം പേപ്പര്‍ ചുരുട്ടി പുസ്തക സഞ്ചിയില്‍ വച്ചു.
അങ്ങനെ `ആദ്യത്തെ കവിത’ മഴ വെള്ളത്തില്‍ കുഞ്ഞു തോണി ആയി ഒലിച്ചു പോയി.
വീട്ടില്‍ എത്തിയിട്ടും കാര്‍ മേഘം മൂടി മനസ്. ആകെ ഒരു ഉത്സാഹ ക്കുറവ്. അവരൊക്കെ ഊട്ടിയില്‍ പോയി വരുമ്പോള്‍ പുതിയ സാധനങ്ങള്‍ ഇട്ടു മുന്നില്‍ ഞെളിയുമ്പോള്‍................
ഒരു പേപ്പര്‍ എടുത്തു അവള്‍ വീണ്ടും എഴുതി. ഇത് വരെ നഷ്‌ടമായ കുഞ്ഞു കുഞ്ഞു സ്വപ്നങ്ങളെ കുറിച്ച്. എഴുതി കഴിഞ്ഞപ്പോള്‍ കാര്മേങഘം കുറെ ഒക്കെ അലിഞ്ഞു പോയിരിക്കുന്നു. ഒന്ന് കൂടി വായിച്ചു നോക്കി. ഒരു കഥയുടെ ഛായ ഉള്ളത് പോലെ.
`പഠിക്കാനില്ലേ’
അച്ഛന്‍ തൊട്ടു പിറകില്‍ എത്തിയിരിക്കുന്നു. പേപ്പര്‍ വലിച്ചെറിഞ്ഞു അവള്‍ വീണ്ടും പുസ്തകം കൊറിക്കാന്‍ തുടങ്ങി. പിറ്റേന്നു സ്കൂളില്‍ പോയ വഴിയില്‍ ആ പേപ്പര്‍ കഷണം മുറ്റത്തെ റോസാപ്പൂക്കളോട് കിന്നാരം പറഞ്ഞു.
ക്ലാസ്സില്‍ ചെന്ന് കേറാന്‍ വയ്യ. എങ്ങോട്ട് തിരിഞ്ഞാലും യാത്ര പോകുന്ന തിനെപ്പറ്റി മാത്രം. അപ്പോള്‍ ഇതുങ്ങള്‍ പോയി വന്നിട്ട് എന്തായിരിക്കും.
ഇനി പോകാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടോ? ടീച്ചര്‍ വിളിച്ചു ചോദിച്ചു. ഈ തവണ തല തല്ലിപ്പൊളിക്കാന്‍ തോന്നി അവള്ക്കു്.
കുറച്ചു കഴിഞ്ഞപ്പോള്‍ ക്ലാസ്സ്‌ ടീച്ചര്‍ വീണ്ടും വന്നു. ഒരു സീറ്റ് ബാക്കി ഉണ്ട്. ഇയാള്‍ക്ക് പോകണോ? നിവര്ന്ന പ്പോള്‍ അവളുടെ കൂടെ ആണ് ചോദ്യം. അവള്‍ ഇല്ലെന്നു തല ആട്ടി.
വീട്ടില്‍ പറഞ്ഞില്ലേ. ടീച്ചര്‍
പറയാത്ത കുഴപ്പമേ ഉള്ളൂ. പെണ്കുട്ടികള്‍ യാത്ര ഒന്നും പോകണ്ട. അതാകും മറുപടി. അറിയുന്നത് കൊണ്ട് ക്ലാസിലെ വിശേഷങ്ങള്‍ ഒന്നും ആരോടും പറയാറില്ല.
പെട്ടന്ന് വീട് വരെ പോയി ചോദിച്ചിട്ട് വാ. ടീച്ചര്‍ പറഞ്ഞു.
പിന്നെ കൂട്ടുകാരിയോടൊപ്പം വീട്ടിലേക്കു ഒരു ഓട്ടം ആയിരുന്നു. കൂട്ടുകാരിയുടെ കയ്യില്‍ ടീച്ചറുടെ കത്തും.
കത്ത് കണ്ടപ്പോള്‍ മനസില്ലാമനസോടെ അച്ഛന്‍ തല കുലുക്കി.
തിരികെ രണ്ടാളും പറന്നെത്തി. അങ്ങനെ അവളും അവരെപ്പോലെ നിറമുള്ള സ്വപ്നങ്ങളുമായി ആ രാത്രി ............. വെളുപ്പിന് തിരിക്കണം. ഉറക്കമില്ലാതെ തിരിഞ്ഞും മറിഞ്ഞും.
ഒന്ന് മയങ്ങുമ്പോള്‍ ഊട്ടിയും ടൂറിസ്റ്റ് ബസും.............. നേരം വെളുത്തപ്പോള്‍ വല്യേട്ടന്‍ കമ്പിളി ഉടുപ്പുമായി പുറപ്പെടാന്‍ തയാറായി ............. അത് കൂടി കവറില്‍ തിരുകി........
അങ്ങനെ ആ പത്താം ക്ലാസ്സുകാരിയുടെ ആദ്യ പുറം ലോകയാത്ര. ഇതൊക്കെ വെറും സാമ്പിള്‍ ആണെന്നും, ദുരന്തങ്ങളുടെ ചാട്ടയേര്‍ വരാനിരിക്കുന്നതേ ഉള്ളൂ എന്നും അറിയാതെ .....................

No comments: