Thursday, May 7, 2015

അമ്മാമ

ചായ കുടിച്ച് എണീറ്റപ്പോള്‍ അമ്മാമ പറഞ്ഞു. `വയലില്‍ പണിക്കാരുണ്ട്.
അങ്ങോട്ട്‌ ഒന്ന് പോകണം. നമ്മുടെ കണ്ണ്‍ എത്തിയില്ലേല്‍ ശരി ആകില്ല’.
സദാശിവന്‍ വന്നാല്‍ഞാന്‍ ഉടന്‍ വരും, ചാണകം കൊണ്ട് വരാന്‍ ഏര്‍പ്പാട് ചെയ്യാന്‍. അമ്മ എല്ലാം കേട്ട് തല കുലുക്കി. അമ്മാമ കുട നിവര്‍ത്തി ഇറങ്ങി നടന്നു.
അയല്‍ വീട്ടിലെ ആണ്. ബന്ധു അല്ല. എന്നാലും എന്ത് വിശേഷം ഉണ്ടെങ്കിലും ആദ്യം അറിയിക്കുന്നതും, വന്നു ചേരുന്നതും അമ്മാമ ആണ്.
പുതിയ കോളേജില്‍ ചേരുന്നു എന്നറിഞ്ഞു വന്നതാണ്‌. അമ്മാമ ആണ് ഫോം പൂരിപ്പിച്ചതും ഇതു വിഷയം പഠിക്കണം എന്ന് നിര്‍ദേശിച്ചതും. എന്ത് സംശയവും ആ നടയില്‍ ചെന്നാല്‍ നിവൃത്തി വരും എന്നൊരു വിശ്വാസം.
മക്കള്‍ ഒക്കെ പഠിച്ചു പല വഴിയില്‍ തിരിഞ്ഞിട്ടു ഈ മുറ്റം നോക്കി ഇരിക്കുമ്പോള്‍ ഇങ്ങനെ ആരെങ്കിലും പടി കടന്നു വരുന്നതും ഒരു സന്തോഷം. അമ്മായി പറയും.
വിളഞ്ഞു കിടക്കുന്ന മാങ്ങയും ചാമ്പക്കയും സപ്പോട്ടയും തിന്നാന്‍ അണ്ണാരക്കണ്ണനും പക്ഷികളും കുട്ടികളും ഒക്കെ ആയി വേനല്‍ക്കാലം രസകരമായി കടന്നു പോകും.
ഭര്‍ത്താവിനു കൂട്ട് ആകാന്‍ വി ആര്‍ എസ് എടുത്തതാണ് അമ്മായി. `അല്ലെങ്കില്‍ എഴുതി കണ്ണ്‍ കഴയ്ക്കുമ്പോള്‍ ചായ എന്ന വിളി കേട്ട് ചായ മുന്നില്‍ എത്തില്ലല്ലോ’. അമ്മായി ജോലി വിട്ടതിന് ന്യായം കണ്ടെത്തി.
കായകള്‍ പഴുത്തു തുടങ്ങുമ്പോള്‍ വല്ലതും ബാക്കി വന്നാല്‍ അച്ഛനും അമ്മയും കൂടി മകനെക്കാണാന്‍ പാലക്കാടിന് ഒരു യാത്ര ഉണ്ട്. അപ്പോഴും ഗേറ്റ് പൂട്ടാറില്ല. വീടിന്‍റെ താക്കോല്‍ അമ്മയെ ഏല്പിച്ചു പോവുകയേ ഉള്ളൂ രണ്ടാളും. രണ്ടാഴ്ച പിന്നെ വെള്ളം ഒഴിക്കുന്നതും വിളക്ക് കൊളുത്തുന്നതും എല്ലാം അമ്മയാണ്.
അവനു ട്രാന്‍സ്ഫര്‍ കിട്ടാത്ത ജോലി അല്ലെ. കമ്പനി അവിടെ മാത്രല്ലേ ഉള്ളൂ. പിന്നെ ഞങ്ങള്‍ അങ്ങോട്ട്‌ പോകാതെ. വേറെ എവിടേക്ക് ആണ് ഞങ്ങള്‍ക്കും പോകാന്‍ ഉള്ളത്. അമ്മായി പറയും.
അമ്മായിയുടെ ബന്ധുക്കള്‍ ബാംഗ്ലൂര്‍ ആണ്. അവിടെ ഒന്നും നില്ക്കാന്‍ ആ അമ്മ മനസിനു പറ്റില്ല. എപ്പോഴും തൊടിയിലെ ചെടികളും പൂക്കളും പക്ഷികളും കുട്ടികളും അവറ്റയുടെ ശുശ്രൂഷയും ആയി അമ്മായി സമയം തീര്‍ക്കും.
ഒരുപാടു കഷ്ടപ്പെട്ട് പഠിച്ചു ജോലി വാങ്ങിയതാണ് അമ്മാമ. അത് കൊണ്ട് തന്നെ നന്മയുള്ള ഒരു മനസ് ആണ്. ആ മനസ്സിന് യോജിച്ച ഭാര്യയും. അപൂര്‍വ ജോഡികള്‍ ആണ് രണ്ടു പേരും.

അവരുടെ ചേര്‍ച്ചയുടെ സുഗന്ധം ആ പ്രകൃതിയിലും കലരുന്നത് കൊണ്ടാകും അവിടെ ഇത്രയും സമൃദ്ധി എന്ന് അമ്മ പറയും. ചേച്ചിയുടെ കല്യാണത്തിന് തുണിത്തരങ്ങള്‍ എടുത്തു നല്‍കിയത് അമ്മാമ ആയിരുന്നു. അച്ഛന് അതൊരു വലിയ സഹായം ആയിരുന്നു. കോളേജില്‍ പോകുന്ന ദിവസം `അമ്മാമ ഒരു സമ്മാനം തരുന്നുണ്ട്’ എന്ന് കേട്ടത് മുതല്‍ ആ ദിവസത്തിന് വേണ്ടി അവള്‍ കാത്തിരുന്നു.

No comments: